JNANDARSHAN NEWS -പദാര്‍ഥ കണത്തിന് പ്രകാശത്തേക്കാള്‍ വേഗം? ശാസ്ത്രലോകത്ത് ഞെട്ടല്‍

Thursday, October 6, 2011

തോമസ് ട്രാന്‍സ്‌ട്രോമറിന് സാഹിത്യ നൊബേല്‍





സ്റ്റോക്ക്‌ഹോം: സാഹിത്യ നൊബേല്‍ ഇത്തവണ നൊബേലിന്റെ നാടിന് സ്വന്തം. സ്വീഡിഷ് കവിയും എഴുത്തുകാരനും വിവര്‍ത്തകനുമായ തോമസ് ട്രാന്‍സ്‌ട്രോമറാണ് ഈ വര്‍ഷത്തെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹനായത്. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു കവിയെ തേടി നൊബേല്‍ പുരസ്‌കാരം എത്തുന്നു എന്നതും നൊബേല്‍ പ്രഖ്യാപിക്കുന്ന സ്റ്റോക്ക്‌ഹോമിലാണ് ട്രാന്‍സ്‌ട്രോമര്‍ ജനിച്ചത് എന്നതും ഇത്തവണത്തെ പ്രത്യേകതയാണ്.

പുരസ്‌കാര പട്ടികയില്‍ സിറിയന്‍ കവി അഡോണിസിനെയും പോളിഷ് കവി അദം സജാവെസ്‌കിയെയും, കോറിയന്‍ കവി കൊ യുന്നിനെയും പിന്തള്ളിയാണ് 80-കാരനായ ട്രാന്‍സ്‌ട്രോമര്‍ പുരസ്‌കാരം നേടിയത്. 1931-ല്‍ ജനിച്ച ട്രോമര്‍ പതിമൂന്നാമത്തെ വയസ്സില്‍ കവിത എഴുതി തുടങ്ങി. 1954-ല്‍ ആദ്യത്തെ കവിതാസമാഹാരമായ പതിനേഴ് കവിതകള്‍ (17 ഡിക്ടര്‍) പുറത്തുവന്നു.

മോഡേണിസവും സര്‍റിയലിസവും കൂടിക്കലര്‍ന്ന അദ്ദേഹത്തിന്റെ നവീനമായ ശൈലി പെട്ടെന്നു തന്നെ ശ്രദ്ധിക്കപ്പെട്ടു. ഹാഫ് ഫിനിഷ്ഡ് ഹെവന്‍, വിന്‍ഡോസ് ആന്‍ഡ് സ്‌റ്റോണ്‍സ്, നൈറ്റ് വിഷന്‍, പാത്ത്‌സ്, ബാല്‍ട്ടിക്‌സ്, ഫോര്‍ ദി ലിവിങ്ങ് ആന്‍ഡ് ദി ഡെഡ് തുടങ്ങി നിരവധി സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ നിരവധി പുസ്തകങ്ങള്‍ അദ്ദേഹം സ്വീഡിഷ് ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്തിട്ടുണ്ട്.

1990-ല്‍ പക്ഷാഘാതം വന്നതിനെ തുടര്‍ന്ന് അദ്ദേഹത്തിന് സംസാരശേഷി ഭാഗികമായി നഷ്ടപ്പെട്ടു. എന്നാലും കവിത എഴുത്ത് തുടര്‍ന്നു. സ്റ്റോക്ക്‌ഹോം സര്‍വകലാശാലയില്‍ മനശാസ്ത്ര വിഭാഗത്തില്‍ പ്രൊഫസറായിരുന്നു. മലയാളത്തിന്റെ പ്രിയ കവി കെ. സച്ചിദാനന്ദന്‍, പ്രമുഖ ബംഗാളി സാഹിത്യകാരി മഹാശ്വേത ദേവി, രാജസ്ഥാനി കഥാകൃത്ത് വിജയ്ദാന്‍ ദേത്ത എന്നിവരും ഇന്ത്യയില്‍നിന്ന് നാമനിര്‍ദേശം ചെയ്യപ്പെട്ടവരുടെ പട്ടികയിലുള്‍പ്പെട്ടിരുന്നു.